ഈ റിപ്പബ്ലിക്ക് ദിനത്തിൽ ചരിത്രം മാറുന്നു, ബംഗ്ലാദേശ് സൈന്യം പരേഡിൽ
ദില്ലി : ലോകരാഷ്ട്രങ്ങളുടെ മുന്നിൽ
ഇന്ത്യയുടെ ശക്തി തുറന്നുകാട്ടിയ
ഒന്നായിരുന്നു ബംഗ്ലാദേശ് വിമോചന യുദ്ധം.
ഒരു ഉപാധികളും ഇല്ലാതെയാണ്
പാകിസ്ഥാൻ അന്ന് ഇന്ത്യയ്ക്ക് മുന്നിൽ
മുട്ടുമടക്കിയത്. ബംഗ്ലാദേശ് എന്ന പുതിയ
രാജ്യത്തിന്റെ പിറവിക്കു കൂടിയായിരുന്നു ആ
യുദ്ധം വഴിയൊരുക്കിയത്. അമ്പത്
വർഷങ്ങൾക്ക് മുമ്പ് നേടിയ
യുദ്ധവിജയത്തിന്റെ ഓർമ പുതുക്കലാണ്
ഇന്ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനെ
വ്യത്യസ്തമാക്കുന്നത്. വിമോചന
യുദ്ധത്തിന്റെ അമ്പതാം വാർഷികം
ആഘോഷിക്കുന്ന വേളയിൽ ബംഗ്ലാദേശ്
സൈന്യം ദില്ലിയിലെ റിപ്പബ്ലിക് ദിന പരേഡിൽ.
ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ
പങ്കെടുക്കുന്ന മൂന്നാമത്തെ രാജ്യമാണ്
ബംഗ്ലാദേശ്. 2016ൽ ഫ്രാൻസും, 2017ൽ
യു.എ.ഇയും പങ്കെടുത്തിരുന്നു.
122 അംഗ സംഘമാണ് ബംഗ്ലാദേശ്
സൈന്യത്തിനെ പ്രതിനിധീകരിച്ച് റിപ്പബ്ലിക്
ദിന പരേഡിൽ പങ്കെടുക്കുന്നത്. ലഫ്.
കേണൽ അബു മുഹമ്മദ് ഷഹുനൂർ
ബംഗ്ലാദേശ് സംഘത്തെ നയിക്കും. 71ലെ
യുദ്ധത്തിൽ പങ്കെടുത്ത ബംഗ്ലാദേശ്
കരസേനയിലെ ഈസ്റ്റ് ബംഗാൾ
റെജിമെന്റിലെ സൈനികരാണ് അമ്പത്
വർഷങ്ങൾക്കിപ്പുറം നടക്കുന്ന പരേഡിന്
നേതൃത്വം നൽകുന്നത്. 1971ൽ
പാകിസ്ഥാനെതിരെ നേടിയ വിജയത്തിന്റെ
അമ്പതാം വാർഷികം ഇന്ത്യയും
പ്രൗഢഗംഭീരമായി ആഘോഷിച്ചിരുന്നു.
അതേസമയം റിപ്പബ്ലിക് ദിന പരേഡിലെ
ഏറ്റവും ത്രസിപ്പിക്കുന്ന കാഴ്ചയായ മോട്ടോർ
സൈക്കിൾ അഭ്യാസം ഇത്തവണ രാജ്പഥിൽ
കാണാനാകില്ല. കോവിഡ്
നിയന്ത്രണമുളളതിനാൽ മോട്ടോർ
സൈക്കിൾ അഭ്യാസം
ഒഴിവാക്കുകയായിരുന്നു. കോവിഡ്
നിയന്ത്രണമുളളതിനാൽ 25,000 പേർക്ക്
മാത്രമേ ഈ വർഷത്തെ റിപ്പബ്ലിക് ദിന
പരേഡ് കാണാൻ അനുവാദമുള്ളു. ഗാലന്ററി
അവാർഡ് സാമൂഹിക അകലം പാലിച്ച്
വിതരണം ചെയ്യും. പരേഡ് കാണാൻ
വരുന്നവരും നിയന്ത്രണങ്ങൾ
പാലിക്കണമെന്നുള്ള നിർദേശവും കേന്ദ്ര
സർക്കാർ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം
ഒന്നേകാൽ ലക്ഷം പേരാണ് റിപ്പബ്ലിക് ദിന
പരേഡ് കാണാനെത്തിയത്.
പരേഡിൽ ഇത്തവണ അണിനിരക്കുന്നത് 32
നിശ്ചല ദൃശ്യങ്ങളാണ്. സൈനിക
ശക്തിക്കൊപ്പം ഇന്ത്യയുടെ
കലാസാംസ്കാരിക പൈതൃകം കൂടി
വിളിച്ചോതുന്നതാണ് ഒരോ റിപ്പബ്ലിക് ദിന
പരേഡും. കോവിഡ് നിയന്ത്രണം ഉണ്ടെങ്കിലും
പരേഡിന്റെ മാറ്റ് കുറയാതെയുളള
സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങളുടേത് ഉൾപ്പടെ 32
നിശ്ചലദൃശ്യങ്ങളാണ് രാജ്പഥിലൂടെ ഈ
വർഷം കടന്നുപോകുക. അതേസമയം വി
ഗുജറാത്ത്, അസം, തമിഴ്നാട്, മഹാരാഷ്ട്ര,
പഞ്ചാബ്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്,
ലഡാക്ക്, ദില്ലി ഉൾപ്പടെയുളള
സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾ
ഇത്തവണത്തെ പരേഡിലുണ്ടാകും.
ഗുജറാത്ത് സംഘത്തിന് നേതൃത്വം
നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
സഹോദരനും സംസ്ഥാന ഇൻഫർമേഷൻ
വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുമായ പങ്കജ്
മോദിയാണ്.
ജമ്മുകശ്മീരിന്റെ പ്രത്യക പദവി
എടുത്തുകളഞ്ഞതോടെ രൂപീകരിച്ച
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ
ചരിത്രംപേറുന്ന ടാബ്ലോയും ആദ്യമായി
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും.
കോവിഡ് വാക്സിൻ വിജയകരമായി
വികസിപ്പിച്ചതിന്റെ നേട്ടം ഉയർത്തിക്കാട്ടി
ബയോടെക്നോളജി വകുപ്പ് തയാറാക്കിയ
ടാബ്ലോയും പരേഡിൽ കാണാം. ബംഗ്ലാദേശ്
വിമോചനത്തിന്റെ അമ്പതാം വാർഷികം
ആഘോഷിക്കുന്ന അവസരത്തിൽ
ബംഗ്ലാദേശ് സൈന്യത്തിന്റെ ബാന്റ് സംഘം
ആദ്യമായി ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും.
Comments (0)